തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വണ്ണപ്പുറം മുള്ളരിങ്ങാട് അമയല്‍തൊട്ടിയില്‍ പാലിയത്ത് ഇബ്രാഹീമിന്റെ മകന്‍ അമര്‍ ഇബ്രാഹിമിന്(22) വിട. മൃതദേഹം ഒമ്പത് മണിയോടെ മുള്ളരിങ്ങാട് ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇന്ന് പുലര്‍ച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഹര്‍ത്താല്‍ നടത്തുകയാണ്.

വീടിന് സമീപമുള്ള തേക്കിന്‍കൂപ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനാണ് അപറും സുഹൃത്ത്? മന്‍സൂറും വൈകീട്ട്? മൂന്നോടെ അവിടെയെത്തിയത്. ഇഞ്ചക്കാട്ടില്‍നിന്ന രണ്ട് ആനകള്‍ ഇവര്‍ക്കുനേരെ പാഞ്ഞടുത്തു. ചിതറിയോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മന്‍സൂറിനുനേരെ രണ്ടാമത്തെ ആന ഓടിയെത്തി. ആനയുടെ കാലുകള്‍ക്കിടയില്‍നിന്ന് തലനാരിഴക്കാണ് മന്‍സൂര്‍ രക്ഷപ്പെട്ടത്. കുറ്റിക്കാട്ടിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. ആന പരിസരത്തുനിന്ന് മാറുന്നതുവരെ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഇയാളുടെ വലതുകാലിന് ഒടിവുണ്ട്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമറിന്റെ നിലവിളിയും ആനയുടെ ചിന്നംവിളിയും കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനപാലകരും പൊലീസും സ്ഥലത്തെത്തി മൃതദേഹം തൊടുപുഴയിലെ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജമീലയാണ് അമറിന്റെ മാതാവ്. സഹോദരി: ഷഹന.

Leave a Reply

Your email address will not be published. Required fields are marked *