തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന രഹസ്യ ബാണ്ഡവത്തില്‍ സംഘപരിവാറുമായി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായാണോ റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയാക്കിയതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

പ്രതികളെ വിട്ടയച്ച കോടതി വിധിയില്‍ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന് രൂക്ഷമായ വിമര്‍ശനം കോടതി നടത്തിയ സാഹചര്യത്തില്‍ പോലീസിനും പ്രോസിക്യൂഷനും ഉണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിക്കണം.

പൗരത്വ നിയമത്തിന്റെ പേരില്‍ മോദി ഗവണ്‍മെന്റ് മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നതിനെതിരേ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ നാടുനീളെ കള്ളക്കണ്ണീരൊഴുക്കി നടക്കുമ്പോള്‍ ഒരു മുസ്ലിം മതപണ്ഡിതന്റെ ക്രൂരമായ കൊലപാതകത്തില്‍ ആര്‍എസ്എസുകാരായ പ്രതികളെ വിട്ടയച്ചതില്‍ പോലീസിനും പ്രോസിക്യൂഷനും ഉണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം താന്‍ ആവശ്യപ്പെടുന്നതെന്ന് ഹസ്സന്‍ പറഞ്ഞു.

കൊലപാതകികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ആയിട്ടില്ലെന്നും മുസ്ലിം സമുദായത്തോട് ശത്രുത ഉണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇത് തെളിയിക്കാന്‍ പോലീസിന് സാധിക്കാത്തതിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. മൗലവിയുടെ മുറിയില്‍നിന്നും കണ്ടെടുത്ത ഫോണോ, മെമ്മറി കാര്‍ഡോ പോലീസ് പരിശോധിച്ചില്ലെന്ന് കോടതി വിധിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *