
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി കുഞ്ഞാവൂ ഹാജി പറഞ്ഞു. ഇടതു വലത് മുന്നണികളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് മൽസരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സമ്മർദ തന്ത്രത്തിനപ്പുറം മത്സരിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ. സംഘടന വോട്ട് ബാങ്ക് ആണെന്ന് തെളിയിച്ചാലെ പരിഗണന ലഭിക്കൂ എന്ന വിലയിരുത്തലാണ് മത്സര രംഗത്തെക്കിറങ്ങാൻ കാരണം.മത്സരിക്കാൻ വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മിറ്റി പച്ചക്കൊടി കാണിച്ചതോടെ അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാന നേതൃത്വത്തിന് വിട്ടു.നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ അന്തിമ തീരുമാനം എടുക്കും. വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പ്രസിഡന്റ് വിനോദ് പി മേനോൻ, ജില്ലാ സെക്രട്ടറി ഹക്കീം ചങ്കരത്ത് എന്നിവരിൽ ആരെങ്കിലും ആയിരിക്കും സ്ഥാനാർഥി. നിലമ്പൂരിക്ക് 6000 അംഗങ്ങൾ സംഘടനക്കുണ്ട്. മറ്റു സ്ഥാനാർഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കും വിധം വോട്ട് സമാഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. മത്സര രംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ യുഡിഎഫും എൽഡിഫും ശ്രമിക്കുന്നെങ്കിലും വിജയിച്ചിട്ടില്ല.
