തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിൽ നിന്ന് ഭരതനാട്യവും കുച്ചുപ്പുടിയും കഥക്കും വീണയും ഫ്ലൂട്ടും ഗിത്താറും അടക്കം 18 ഇനങ്ങളെ വെട്ടിക്കുറച്ച് രണ്ടിനങ്ങളാക്കി ചുരുക്കി. കേന്ദ്രത്തിൻറെ നിലപാടിൽ കേരളം പ്രതിഷേധമറിയിച്ചു. ദേശീയ യുവജനോത്സവത്തിൽ നിന്നും ഒഴിവാക്കിയ മത്സര ഇനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്ത് അയച്ചത്. കേരളത്തിൽ യുവ ജനക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെയുള്ള കേരളോത്സവങ്ങൾ വിജയകരമായിട്ടാണ് നടത്തുന്നത്. ഇങ്ങനെ നടക്കുന്ന മത്സരങ്ങളിൽ നിന്ന് വിജയികളെ ദേശീയതലത്തിലേക്ക് പങ്കെടുപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ സംസ്ഥാന തലത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച മത്സരാർത്ഥികൾ ദേശീയ തലത്തിൽ മത്സരിക്കാനായി ഒരുങ്ങനവേയാണ് കേന്ദ്ര സർക്കാർ ദേശീയ യുവജനോത്സവത്തിൽ നിന്നും മത്സര ഇനങ്ങൾ വെട്ടിക്കുറച്ചത്.

ഭരതനാട്യം, കുച്ചുപ്പുടി, കഥക്, മണിപ്പൂരി, ഒഡീസി, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, കർണാടിക് മ്യൂസിക്, വീണ, ഫ്‌ളൂട്ട്, ഗിത്താർ, സിത്താർ, തബല, മൃദംഗം, ഹാർമോണിയം, നാടോടിപ്പാട്ട്, നാടോടി നൃത്തം, നാടകം, പ്രസംഗം എന്നിങ്ങനെ 18 ഇനങ്ങളിലാണ് മുൻകാലങ്ങളിൽ ദേശീയ യുവജനോത്സവം സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇവവെട്ടി ചുരുക്കിയാണ് ഇപ്പോൾ വെറും രണ്ട് മത്സര ഇനങ്ങളാക്കിയത്. ഫോക്ക് സോംഗ് ഗ്രൂപ്പ്, ഫോക്ക് ഡാൻസ് ഗ്രൂപ്പ് എന്നീ രണ്ട് മത്സര ഇനങ്ങൾ മാത്രമേ ഇക്കുറി ഉണ്ടാകൂ എന്നാണ് കേന്ദ്രം അറിയിച്ചത്. വളരെ സജീവമായി കേരളോത്സവങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ ദേശീയതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് 18 ഓളം മത്സര ഇനങ്ങൾ വെട്ടിക്കുറച്ചത് മത്സരാർത്ഥികളെ നിരാശരാക്കുമെന്ന് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന എല്ലാ ഇനങ്ങളും പുനസ്ഥാപിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *