അഴകിനാല്‍ സമ്പന്നമായ അപൂര്‍വ ഇനം ഷീല്‍ഡ് ടെയിൽ പാമ്പിനെ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ മൃദുല മുരളി.വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫർമാരായ മൃദുലയും ഭര്‍ത്താവ് മുരളി മോഹനും മൂന്നാറില്‍നിന്നു പോത്തന്മേടിലേക്കുള്ള വഴിയാണ് ഷീൽഡ് ടെയിൽ ഇനത്തിലുള്ള പാമ്പിനെ കണ്ടത്. വ്യാഴാഴ്ച രാത്രിയാണ് ചിത്രമെടുത്തത്. മാക്രോ ഫൊട്ടാഗ്രാഫിയിൽ സ്പെഷലൈസ് ചെയ്തിരിക്കുന്ന മൃദുല, തവളകൾ ഉൾപ്പെടെയുള്ള ചെറു ജീവികളെ തേടിയാണ് ഭർത്താവിനൊപ്പം മൂന്നാറിലെത്തിയത്.

മണ്ണിനടിയിൽ കഴിയുകയും രാത്രികാലങ്ങളിൽമാത്രം പുറത്തുവരികയും ചെയ്യുന്ന ഈ പാമ്പിന്റെ ചിത്രം അപൂർവമായേ ലഭിക്കാറുള്ളു.മെലാനോഫിഡിയം (Melanophidium) വർഗത്തിൽപ്പെട്ട ഇവ ഷീൽഡ് ടെയിൽ സ്‌നേക്ക്‌സ് എന്ന പൊതുവിഭാഗത്തിലും ഉൾപ്പെടുന്നു. വാലിന്റെ അറ്റത്ത് കവചംപോലെയുള്ള ആകൃതിയാണ്. വിഷമില്ലാത്ത ഈ ജാതിയിലെ നാലിനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ഈ പാമ്പുകളിലെ ആദ്യയിനമായ ’വിയനാടുൻസെ’യെ കുറിച്ച് രേഖപ്പെടുത്തിയത് 1863-ൽ ആയിരുന്നു. കറുത്തനിറമാണിവയ്ക്ക്. വയനാടുമുതൽ കർണാടക അഗുമ്പെവരെയുള്ള പ്രദേശത്ത് കാണുന്നു എന്നാണ് അന്ന് കണ്ടെത്തിയത്. പിന്നീട് 1870-ൽ മാനന്തവാടിയിൽ കറുത്ത ഇരട്ടവരയനായ ‘ബിലിനിയേറ്റം’ കണ്ടെത്തി. പുള്ളിക്കുത്തുള്ള ഇനമായ ’പംക്റ്റാറ്റം’ 1871-ൽ തമിഴ്‌നാട് ആനമല ഭാഗത്താണ് കണ്ടെത്തിയത്. ഒടുവിൽ 144 വർഷങ്ങൾക്കുശേഷം 2016-ൽ ഗോവ-മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന്‌ നാലാമത്തെ ഇനത്തെ കണ്ടെത്തി. ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. ഡേവിഡ് ഗവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ കണ്ടെത്തിയത്. ‘മെലാനോഫിഡിയം ഖായിർ’ എന്നാണ് പേരുനൽകിയത്.

‘മെലാനോഫിഡിയം ഖായിറിനോട് സമാനമാണ് ഇപ്പോൾ മൂന്നാറിൽ കണ്ടെത്തിയിരിക്കുന്ന പാമ്പ്. പക്ഷേ ഇത് പുതിയ ഇനമാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം, ഇതിനുമുൻപ് പെരിയാർ കടുവസങ്കേതത്തിൽനിന്ന്‌ പീരുമേട് കുട്ടിക്കാനം പ്രദേശത്തുനിന്ന്‌ ഇവയെ കണ്ടെത്തിയിട്ടുണ്ടെന്ന് ഉരഗ ഗവേഷകൻ സന്ദീപ് ദാസ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *