നീലച്ചിത്രനിര്‍മ്മാണ കേസില്‍ അറസ്റ്റിലായ വ്യവസായിയും നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം നല്‍കരുതെന്ന് മുംബൈ പൊലീസ്. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന് കോടതിയില്‍ കുന്ദ്രയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് പൊലീസ് പറഞ്ഞു.

കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. മാത്രമല്ല കേസിലെ പ്രതിയും ഇപ്പോള്‍ ഒളിവില്‍ കഴിയുകയും ചെയ്യുന്ന പ്രദീപ് ബക്ഷിയുടെ ബന്ധുകൂടിയാണ് കുന്ദ്ര. അതിനാല്‍ കുന്ദ്ര പുറത്തുവന്നാല്‍ ഇരുവരും തമ്മില്‍ ബന്ധപ്പെടാനും ബക്ഷിയെ കേസില്‍നിന്ന് രക്ഷിക്കാനുമുള്ള സാധ്യതയുണ്ടാകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ മാസമായിരുന്നു അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍ കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

അതേസമയം, ഏപ്രിലില്‍ ഫയല്‍ചെയ്ത എഫ്‌ഐആറില്‍ തന്റെ പേരില്ലായിരുന്നുവെന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കുന്ദ്രയുടെ വാദം. അന്നത്തെ കുറ്റപത്രത്തില്‍ പേരുള്ളവര്‍ ഇപ്പോള്‍ ജാമ്യംനേടി പുറത്തുനടക്കുകയാണെന്നും കുന്ദ്ര കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതിനുള്ള മറുപടിയിലാണ് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണെന്നും എല്ലാ വീഡിയോകളും അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചത്. അതേസമയം, കേസ് ഓഗസ്റ്റ് 20-ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *