താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവെക്കും. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് സൂചന.താത്ക്കാലിക ഭരണകൂടത്തിന് സമാധാനപരമായി അധികാരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പുനല്‍കി.
അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു. പലയിടങ്ങളിലും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പരിഭ്രാന്തരാവരുത്. കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ രൂപത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാന്‍ വക്താക്കളും പ്രതികരിച്ചിട്ടുണ്ട്. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്ന് താലിബാന്‍ വക്താക്കള്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അഫ്ഗാന്‍ പ്രസിഡന്റ് കാബൂളില്‍ നിന്ന് പുറത്തുകടന്നുവെന്ന വാര്‍ത്തകളെ തള്ളുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് കൊട്ടാരത്തില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *