തള്ള് കൊള്ളാനും എല്ലൊടിയാനും ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ട് തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍. ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയെ ഇതുകൊണ്ടൊന്നും തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.തൃശൂരില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ വേദിയില്‍ അതിക്രമിച്ചെത്തിയ ആള്‍ ബേബി ജോണിനെ തള്ളിയിട്ടിരുന്നു. വേദിയിലുണ്ടായിരുന്ന മന്ത്രി വി.എസ്. സുനില്‍കുമാറും മറ്റ് നേതാക്കളും റെഡ് വൊളന്റിയര്‍മാരും അക്രമിയെ പിടികൂടി വേദിക്ക് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയിലായിരുന്നു ബേബി ജോണിന് നേരെ അതിക്രമം ഉണ്ടായത്.

ആര്‍.എസ്.എസും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ എന്തെന്ത് വോട്ടുകച്ചവട കരാറുകളില്‍ ഒപ്പുവെച്ചാലും മലയാളക്കരയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന മനുഷ്യര്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണ് ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. അപ്രതിരോധ്യമായ ആ മുന്നേറ്റത്തെ തടയാന്‍ ആ എല്ലിന്‍ കൊട്ടാടി മനുഷ്യനെ പ്രസംഗ പീഠത്തില്‍ നിന്ന് തള്ളിയിട്ടതുകൊണ്ടുമാത്രം സാധിക്കില്ലെന്നും ബേബി ജോണ്‍. പറഞ്ഞു.

വഞ്ചനയുടെ പൊറാട്ട് നാടകക്കളികളിലൂടെ ഇന്നലെകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തെ തടഞ്ഞുവെച്ച ഭൂതകാല ചരിത്രം മലയാളികളുടെ മനസില്‍ ഇന്നും പൊള്ളുന്ന ഓര്‍മയായി ശേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *