മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരില്‍നിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് നടപടി. ഭര്‍തൃപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണു പുതുതായി ചുമത്തിയത്.

ഷഹാനയുടെ മരണത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുക്കാന്‍ കമ്മിഷന്‍ ഡയറക്ടര്‍ക്കും സിഐക്കും ചെയര്‍പേഴ്‌സന്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവജന കമ്മീഷന്‍ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. യുവജന കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും മലപ്പുറത്തെ ഷഹാനയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു.

2024 മെയ് 27നായിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും നിക്കാഹ്. കല്യാണം കഴിഞ്ഞ് 20 ദിവസത്തിനുശേഷം വാഹിദ് ഗള്‍ഫിലേക്ക് മടങ്ങിപ്പോയി. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും അപമാനിച്ചിരുന്നെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കൊണ്ടോട്ടി ഡിവൈഎസ്പി കെ.സി സേതുവാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *