
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. രാജൻ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം രാജൻ സ്വയം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്.താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്ന് താഴേ എത്തിയ മകളാണ് അമ്മയും അച്ഛനും ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല.
