ഡല്‍ഹി: വഖഫിലെ ജെപിസി റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെനില്‍ പ്രതിഷേധം. ലോക്‌സഭ രണ്ടുമണിവരെ പിരിഞ്ഞു. റിപ്പോര്‍ട്ടിനെതിരെ രാജ്യസഭയിലും പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ജെപിസി റിപ്പോര്‍ട്ട് രാജ്യസഭ അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വ്യാജ ജെപിസി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമിതി അധ്യക്ഷന്‍ ജഗദംബിക പാല്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു നല്‍കിയിരുന്നു. ഈ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം.എന്‍ഡിഎ അംഗങ്ങള്‍ മുന്നോട്ടുവച്ച മാറ്റങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ വിയോജനക്കുറിപ്പു നല്‍കിയിരുന്നു. മതസ്വാതന്ത്ര്യവും മൗലികാവകാശവും ലംഘിക്കുന്ന വഖഫ് ഉന്മൂലന ബില്ലാണിതെന്ന് എംപിമാര്‍ വാദിച്ചിരുന്നു. 231 പേജുകളുള്ള വിയോജനക്കുറിപ്പാണ് എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി നല്‍കിയത്.

ബിജെപിയുടെ 22 ഭേദഗതികള്‍ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്റെ 44 ഭേദഗതികളും തള്ളിയിരുന്നു. ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയെന്നും 16 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 10 എംപിമാര്‍ എതിര്‍ത്തുവെന്നും ജെപിസി ചെയര്‍മാന്‍ ജഗദാംബിക പാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *