പൊലീസ് വാഹനത്തിൽ നിന്ന് മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും നാട്ടുകാരുടെ മുന്നിൽ ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്ത സംഭവത്തിൽ പിങ്ക് പൊലീസുകാരിയെ സ്ഥലം മാറ്റി.ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോ​ഗസ്ഥ സിവില്‍ പൊലീസ് ഓഫീസറായ രജിതയെയാണ് സ്ഥലംമാറ്റിയത്. റൂറല്‍ എസ്.പി ഓഫീസിലേക്കാണ് രജിതയെ മാറ്റിയിരിക്കുന്നത്.ഇവർക്കെിതരെ കൂടുതൽ വകുപ്പുതല നടപടികളും ഉണ്ടായേക്കും എന്നറിയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈ.എസ്.പി റിപ്പോര്‍ട്ട് റൂറൽ എസ് പിക്ക് കൈമാറി.ഇതിലാണ് പൊലീസുകാരിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇവർക്കെതിരായിരുന്നു. പൊലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശവും ജാഗ്രതക്കുറവുമാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. . പൊലീസിന്റെ പീഡനത്തിനിരയായ ജയചന്ദ്രൻ നേരത്തേ കളഞ്ഞുകിട്ടിയ ഫോൺ തിരികെ നൽകിയിട്ടുള്ള വ്യക്തിയാണെന്നും റിപ്പാേർട്ടിൽ വ്യക്തമാക്കുന്നു. കളഞ്ഞുകിട്ടിയ വിലകൂടിയ ഫോണ്‍ തിരികെ നല്‍കിയതിന് പാരിതോഷികമായി ഫോണ്‍ ഉടമ 1000 രൂപ പാരിതോഷികവും നല്‍കിയിരുന്നു.കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലില്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തത്. പിന്നീട് പൊലീസുകാരുടെ ബാഗില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐ.എസ്.ആര്‍.ഒ വാഹനം കാണണമെന്ന് മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് തോന്നയ്ക്കല്‍ സ്വദേശികളായ ഇവര്‍ ആറ്റിങ്ങലില്‍ എത്തിയത്.

ഇതിനിടയിലാണ് അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് മൊബൈല്‍ കാണാനില്ലെന്നാരോപിച്ച് രംഗത്തെത്തിയത്. ഇയാള്‍ ഫോണ്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കി എന്നായിരുന്നു പൊലീസ് ആരോപിച്ചത്.

പൊലീസിന്റെ നടപടിക്കെതിരെ അച്ഛനും മകളും ഡി.ജി.പിക്കും ബാലവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *