എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമറിയില്‍ പെൺകുട്ടി ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിയായ ജോബിൻ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും. ചികിത്സയ്ക്കെത്തിയ പെൺകുട്ടി ഇന്നലെ ആശുപത്രി ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്.ആശുപത്രിയിലെ ശുചിമുറിയിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് വരുന്നത്.
പ്രതി പെൺകുട്ടിയുടെ അകന്ന ബന്ധുവാണ്. മാസങ്ങളായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു വരികയായിരുന്നു. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ആറ്മാസം പ്രായമായ ഗർഭസ്ഥ ശിശുവിൻറെ ഭ്രൂണം കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടർ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിൻറെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
