ന്യൂഡല്‍ഹി: 2024 ലെ നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ പ്രതിയായ സഞ്ജീവ് മുഖിയയെ അറസ്റ്റ് ചെയ്ത് ബിഹാര്‍ എക്കണോമിക് ഒഫന്‍സ് യൂനിറ്റ്. ബിഹാര്‍ ഇ.ഒ.യു അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ നയ്യാര്‍ ഹുസൈന്‍ ഖാന്‍ അറസ്റ്റ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഏപ്രില്‍ ഒമ്പതിന് മുഖിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ബിഹാര്‍ പൊലീസ് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രധാന പരീക്ഷാ തട്ടിപ്പുകള്‍, കോണ്‍സ്റ്റബിള്‍ നിയമന അഴിമതി, അധ്യാപക നിയമന അഴിമതി, തീര്‍പ്പാക്കാത്ത മറ്റ് ക്രിമിനല്‍ കേസുകള്‍ എന്നിങ്ങനെ നിരവധി കേസുകള്‍ സഞ്ജീവിനെതിരെയുണ്ട്. വിവരം നല്‍കുന്നവരുടെ ഐഡന്ററ്റി രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പു നല്‍കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

2024 മെയ് അഞ്ചിന് ഹസാരിബാഗിലെ നീറ്റ് പരീക്ഷ കേന്ദ്രമായ ഒയാസിസ് സ്‌കൂളിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഫോറന്‍സിക് പരിശോധനയിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചത്.

ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഹ്സാനുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലം എന്നിവരുടെ അറിവോടെയാണ് പ്രതിയായ പങ്കജ് കുമാര്‍ ചോദ്യപേപ്പറുകളുടെ ചിത്രം പകര്‍ത്തുകയും മുന്‍കൂട്ടി പണം നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് അവ നല്‍കുകയും ചെയ്തതെന്നും സി.ബി.ഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *