സംസ്ഥാനത്തെ മുഖ്യവനം മേധാവിയായി രാജേഷ് രവീന്ദ്രന്‍ ചുമതലയേറ്റു. എറണാകുളം പാലാരിവട്ടം സ്വദേശിയായ രാജേഷ് രവീന്ദ്രന്‍ 1995 ബാച്ച് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനാണ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്) ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. അസാം കേഡറില്‍ സര്‍വീസ് ആരംഭിച്ച രാജേഷ് കോയമ്പത്തൂര്‍ സ്റ്റേറ്റ് ഫോറസ്റ്റ് സര്‍വീസ് കോളേജില്‍ ലെക്ചറര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായും വെസ്റ്റ് ഫോറസ്റ്റ് കസ്റ്റോഡിയനായുമുള്ള ദീര്‍ഘകാല സേവനത്തിനു ശേഷം സി സി എഫ് തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍, ഇ എഫ് എല്‍ കസ്റ്റോഡിയന്‍, വനം ആസ്ഥാനത്ത് എ പി സി സി എഫ് (അഡ്മിന്‍ ), എ പി സി സി എഫ് (എസ് എ ആന്റ് എന്‍ ഒ) ചുമതലകള്‍ വഹിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ടെലികോം ഉദ്യോഗസ്ഥരായ സി രവീന്ദ്രന്റെയും കെ പി ഭവാനി കുഞ്ഞമ്മയുടെയും മകനായ രാജേഷ് രവീന്ദ്രന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 2025 ലാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി സ്ഥാനകയറ്റം ലഭിച്ചത്. നവീന രീതിയില്‍ വനമേഖലയെ ബ്ലോക്കുകളായി തിരിച്ചു വ്യക്തമായ പ്ലാന്‍ തയ്യാറാക്കി കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ രാജേഷ് രവീന്ദ്രന്റെ നടപടികളുടെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളിലായി കാട്ടുതീ ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *