അഫ്ഗാന് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്യം ബണ്സ് കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
അഫ്ഗാന് വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകള്‍ നിര്‍ണായകമായ സാഹചര്യത്തിലാണ് അജിത് ഡോവലുമായി സിഐഎ തലവന്‍ ചര്‍ച്ചയ്ക്ക് എത്തിയത് എന്നാണ് സൂചന. ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അഫ്ഗാനില്‍ തീവ്രവാദം വളര്‍ത്തരുതെന്ന് രാജ്യം നിലപാട് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അജ്ഞാതമാണെങ്കിലും അഫ്ഗാനിസ്താനില്‍ താലിബാന് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് തന്നെയാവും ചര്‍ച്ചകളിൽ മുൻഗണനയെന്നാണ് സൂചന.
മേഖലയിലെ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയിലെത്തിയതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായും പിന്മാറിയ സാഹചര്യത്തില്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഏറെ ഉപകാരപ്രദമാകും എന്ന നിലപാടിലാണ് സിഐഎ. പാകിസ്ഥാന് സുരക്ഷാ ഉദ്യോഗസ്ഥരുമായും സിഐഎ സംഘം ആശയവിനിമയം നടത്തുന്നുണ്ട്. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായി പട്രുഷേവുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
