തിരുവനന്തപുരം: മാല മോഷ്ടിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ എസ്.ഐ പ്രസാദിനെയാണ് സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

വീട്ടുജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ചുള്ളിമാനൂര്‍ സ്വദേശിനിയായ ബിന്ദുവിനാണ് കള്ളക്കേസില്‍ കടുത്ത ക്രൂരത നേരിടേണ്ടിവന്നത്. ജോലി ചെയ്യുന്ന വീട്ടിലെ മാല കാണാതായതോടെ വീട്ടുകാര്‍ ബിന്ദുവിനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പേരൂര്‍ക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ബിന്ദുവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. പെണ്മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വന്നു. വസ്ത്രം ഉരിഞ്ഞ് പരിശോധിക്കുകയും കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയിലെത്തി കുടിച്ചുകൊള്ളാന്‍ പറയുകയും ചെയ്തതായി ബിന്ദു പറഞ്ഞു.

ഒടുവില്‍ മാല കിട്ടിയ വിവരം വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടും ഇക്കാര്യം പൊലീസ് ബിന്ദുവിനോട് പറഞ്ഞില്ല. വീട്ടുകാര്‍ പരാതിയി?ല്ലെന്ന് പറഞ്ഞെന്നും അതുകൊണ്ട് വിട്ടയക്കുന്നു?വെന്നുമാണ് പൊലീസ് ബിന്ദുവിനോട് പറഞ്ഞത്. ഇനിമുതല്‍ കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്ന് പറഞ്ഞാണ് തന്നെ പൊലീസ് ഇറക്കിവിട്ടതെന്നും ബിന്ദു പറഞ്ഞു.

ഇതേക്കുറിച്ച് പരാതിപ്പെടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോയപ്പോള്‍ കടുത്ത ദുരനുഭവം നേരിട്ടതായും ഇവര്‍ പറഞ്ഞു. പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെ അവഹേളിച്ചതായി അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *