വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടനവുമായി താമരശ്ശേരി രൂപത. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു പുസ്തകം തയ്യാറാക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതും ലക്ഷ്യമായിരുന്നെന്ന് മതബോധന കേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കടുത്ത മുസ്‌ലിം വിരുദ്ധതയും വ്യാജവിവരങ്ങളും നിറഞ്ഞ പുസ്തകത്തിലെ ഭാഗങ്ങള്‍ വിദ്വേഷപ്രചരണം ലക്ഷ്യം വെച്ചുള്ളതാണെന്ന വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി അതിരൂപത രംഗത്തെത്തിയത്.
ഇടവകകളില്‍ വിതരണം ചെയ്യാനായി താമരശ്ശേരി രൂപതാ വിശ്വാസ പരിശീലനം കേന്ദ്രം തയാറാക്കിയ സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന കൈപുസ്തകത്തിലാണ് വിവാദ പരാമർശങ്ങള്‍ ഇടം പിടിച്ചത്. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് ലവ് ജിഹാദെന്ന് പ്രണയക്കുരുക്കെന്ന് പേരിട്ട നാലാംഭാഗത്തില്‍ പറയുന്നു. മുസ്‍ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്‍റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *