ശ്വേതാ മേനോന് എതിരെ കേസെടുത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ രവീന്ദ്രന്‍. സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമാണെന്ന് രവീന്ദ്രന്‍ മാധ്യമങ്ങളോടായി പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും അഭിനേതാക്കള്‍ക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

”ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്‌നമാണ്. അഭിനേതാവിന് അവരുടെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ച് അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പോകുന്ന സംഘടനയാണ് അമ്മ. അഭിനേതാക്കള്‍ക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശമുണ്ട്. ഈ കേസിനു പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന പൊലീസ് കണ്ടുപിടിക്കണം. ഇത്തരത്തില്‍ അഭിനേതാക്കളെ കരുവാരി തേക്കുന്ന ആളുകള്‍ക്കെതിരെയുള്ള നടപടി സിനിമ നയത്തില്‍ ഉണ്ടാവണമെന്നും” നടന്‍ രവീന്ദ്രന്‍ പറഞ്ഞു.

അശ്ലീല സിനിമാരംഗങ്ങളില്‍ അഭിനയിച്ചെന്ന് ചൂണ്ടികാട്ടിയാണ് കഴിഞ്ഞ ദിവസം നടി ശ്വേതാ മേനോനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടി സിനിമകളിലും പരസ്യങ്ങളിലും നടി നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി തിയ്യറ്ററുകളില്‍ പ്രദര്‍പ്പിച്ച സിനിമകളുടെ ചില ഭാഗങ്ങള്‍ ചൂണ്ടികാട്ടിയാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *