കോതമംഗലം: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയതില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കേസില്‍ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വീട് പൂട്ടി പോയതായാണ് വിവരം. യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേര്‍ത്തിട്ടുണ്ട്. യുവതിയെ റമീസ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.

അതേസമയം റമീസിന്റെ മാതാപിതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായയും സംശയം ഉയരുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടിയും റമീസും നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും ഇവരുടെ ഫോണിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പും കേസില്‍ നിര്‍ണായക തെളിവാണ്. റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *