തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് ഹൈക്കോടതി വിലയിരുത്തല്‍. 2005 സെപ്തംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ വെച്ച് കൊല്ലപ്പെട്ടത്.
മോഷണം ആരോപിച്ചാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീടാണ് സിബിഐക്ക് കേസ് കൈമാറിയത്.
ഒന്നും രണ്ടും പ്രതികളുടെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് പ്രതികളെ വെറുതെ വിട്ടത്. കേസില്‍ നാല് പ്രതികളാണുള്ളത്. ഇതില്‍ രണ്ടാമത്തെ പ്രതി നേരത്തെ മരിച്ചിരുന്നു.
