രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം. സോഷ്യൽ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്ന് ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്‍കിയ സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ആണ് ക്രൈംബ്രാഞ്ച് നീക്കം. രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച പെണ്‍കുട്ടി ഉള്‍പ്പെടെ മൊഴി നല്‍കിയേക്കും. ഇരകളായ പല സ്ത്രീകളും മൊഴി നല്‍കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. ഇതോടെ രാഹുലിന് കുരുക്ക് മുറുകും.

പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചുകൊണ്ട് എംഎല്‍എക്കെതിരെ ശക്തമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്. ഇരകളാക്കപ്പെട്ടവര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസിന് ബലം കൂടുമെന്നാണ് കണക്ക് കൂട്ടല്‍. പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. തല്‍ക്കാലം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കില്ല.അതേസമയം രാഹുല്‍ വിഷയത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെ മുന്‍നിര്‍ത്തി പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഷാഫി പറമ്പില്‍ എം.പിയുടെ വാഹനം തടഞ്ഞ ഡിവൈഎഫ്‌ഐ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നീക്കം. ഇന്നലെ തന്നെ വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍ ആരംഭിക്കും. സിപിഐഎമ്മും ബിജെപിയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധം തുടരും.

Leave a Reply

Your email address will not be published. Required fields are marked *