അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയാണെന്ന് കമലാ ഹാരിസ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പ്രശ്നവും ഇന്തോ പാസഫിക് മേഖലയിലെ അഭിവൃദ്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു.തെരഞ്ഞടുപ്പിലെ വിജയത്തിൽ കമലാ ഹാരിസിനെ മോദി അഭിനന്ദിച്ചു. ഒപ്പം ഇന്ത്യ സന്ദർശിക്കാൻ സ്വാഗതം ചെയ്യുകയും ചെയ്തു.
ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ ജൂണ്‍ മാസത്തിൽ കൊവിഡ് പ്രതിസന്ധിയുടലെടുത്ത സമയത്ത് ഹാരിസ് പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയും കമലാ ഹാരിസും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
ഇന്ന് പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ബൈഡനുയി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും നാലു രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന ക്വാഡ് ഉച്ചകോടി വൈറ്റ് ഹൗസിൽ നടക്കുക. മോദിയോടൊപ്പം ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ എന്നിവരും ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും. പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റവും അത് പ്രതിരോധിക്കുന്നതിനായുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.
