അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ച ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു. ജില്ല ഭരണകൂടം നിയമിച്ച ബിജയ് ശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ നടപടി
മൃതദേഹത്തിന്റെ നെഞ്ചില്‍ ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്നതായിരുന്നു പുറത്തുവന്ന രംഗങ്ങള്‍. കാമറയും കൈയില്‍ പിടിച്ച് പൊലീസ് നോക്കി നിൽക്കുമ്പോഴായിരുന്നു സംഭവം.
സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ ഭൂമി കൈയേറ്റം ആരോപിച്ചായിരുന്നു പൊലീസിന്റെ നരനായാട്ട്. പൊലീസ് ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
