തിരുവനന്തപുരം: അടുത്ത വർഷം രണ്ടര ലക്ഷം കെ ഫോണ്‍ കണക്ഷനുകളാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ ഫോൺ സേവനം ആരംഭിച്ച് ഒരു ലക്ഷം കണക്ഷനും രാജ്യത്ത് എവിടെയും സേവനം നൽകാനുള്ള ലൈസൻസും നേടാനായത് അഭിമാനകരമെന്ന് അദ്ദേഹം പറഞ്ഞു.
സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ആദിവാസി മേഖലയിൽ ഉൾപ്പെടെ സൗജന്യ ഇൻ്റർനെറ്റ് കണക്ഷൻ നൽകുന്നുണ്ട്. സെക്രട്ടറിയറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ 23,355 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ ഇൻ്റർനെറ്റ് ലഭ്യമാക്കി. ഇൻ്റർനെറ്റ് തടസ്സമില്ലെങ്കിൽ കെ ഫോൺ പ്രാഥമിക കണക്ഷനാക്കാനും മറ്റുള്ളവ വിച്ഛേദിക്കാനും നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14, 194 കുടുംബങ്ങൾക്ക് സൗജന്യ ഇൻ്റർനെറ്റ് കണക്ഷൻ നൽകിയിട്ടുണ്ട്. 199 സ്വകാര്യ സ്ഥാപനങ്ങൾക്കും കണക്ഷൻ നൽകി.
മിതമായ നിരക്കിൽ മെച്ചപ്പെട്ട സേവനമാണ് കെ ഫോൺ നൽകുന്നത്. കെ ഫോണുമായി ബന്ധപ്പെട്ട് നല്ല പ്രതികരണമാണ് വന്നിട്ടുള്ളത്. തുടക്കത്തിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചു. കെ ഫോൺ നാടിന് ഉപകാരപ്രദമായ പദ്ധതിയാണ്. ഇതിനെതിരെ ചില പ്രചരണങ്ങൾ വരുന്നുണ്ട്. അതിൽ നമ്മൾ ഭാഗഭാക്കാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
