തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കാട്ടാക്കട സ്വദേശിനി ഗായത്രി കൊല്ലപ്പെട്ട കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി പ്രവീണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2022 മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണും ഗായത്രിയും പ്രണയത്തിലായിരുന്നു. ഭാര്യയുമായി പിണങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ ഗായത്രിയുമായി പ്രണയത്തിലായത്. 2021 ല്‍ വെട്ടുകാട് പള്ളിയില്‍വെച്ച് ഇയാള്‍ ഗായത്രിയെ വിവാഹം കഴിച്ചു.

ഇതിനിടെ ഇയാള്‍ ഭാര്യയുമായി അടുക്കുകയും ഗായത്രിയെ ഒഴിവാക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇത് മനസിലാക്കിയ ഗായത്രി വിഷയം ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

പിന്നാലെ ഗായത്രി വിവാഹചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കി. ഇതിന് ശേഷമാണ് ഗായത്രിയെ കൊലപ്പെടുത്തിയത്. ഗായത്രി ധരിച്ച ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊല നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *