ചെന്നൈ: പ്ലസ് ടൂ വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കരാട്ടെ അധ്യാപികയ്ക്ക് പോക്സോ കോടതി 20 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. തൂത്തുക്കുടി സ്വദേശിനിയായ ബി ജയസുധ (28)യ്ക്കാണ് ചെന്നൈയിലെ സെഷന്‍സ് ജഡ്ജി എസ് പദ്മ ശിക്ഷ വിധിച്ചത്.
ചെന്നൈയില്‍ അധ്യാപികയായിരുന്ന ജയസുധ, കഴിഞ്ഞവര്‍ഷം ജൂലായില്‍ സ്കൂളിലെ കായികമേളയിൽ വെച്ചാണ് വിദ്യാര്‍ഥിനിയുമായി അടുപ്പം സ്ഥാപിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി താന്‍ പുരുഷനായി മാറുമെന്നും അതിനുശേഷം വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുമെന്നും വിശ്വസിപ്പിച്ചാണ് അധ്യാപിക കുട്ടിയെ ചൂഷണം ചെയ്തത്.
അധ്യാപിക സ്കൂളിനടുത്തുള്ള ഒരു വീട്ടിലേക്ക് താമസം മാറിയ ശേഷം ബാലികയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നു. വിദ്യാര്‍ഥിനി സ്കൂളിൽ എത്തുന്നില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
സ്കൂളിനടുത്തുള്ള വീട്ടിൽവെച്ചും തൂത്തുക്കുടിയിലെ വീട്ടിൽവെച്ചും ബാലികയെ ചൂഷണം ചെയ്തതായി ജയസുധ സമ്മതിച്ചതോടെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതും നിലവിലെ ശിക്ഷാവിധി ലഭിച്ചതും.
