ലഖ്‌നൗ: അവിഹിത ബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ ഭാര്യയും കാമുകനും സംഘവും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് മനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത അരങ്ങേറിയത്. മജ്ഹോല സ്വദേശിയായ പവൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പവന്റെ ഭാര്യ ആഞ്ചൽ (24), ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരെ മൊറാദാബാദ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ആസൂത്രിത ശ്രമം നടത്തിയെങ്കിലും ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പോലീസ് സത്യം പുറത്തുകൊണ്ടുവരികയായിരുന്നു.

ആഞ്ചലും ഭർത്താവിന്റെ അനന്തരവനായ അങ്കിതും തമ്മിലുണ്ടായിരുന്ന രഹസ്യബന്ധം പവൻ അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറുവർഷം മുൻപായിരുന്നു പവന്റെയും ആഞ്ചലിന്റെയും വിവാഹം. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്. അവിഹിത ബന്ധത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ വീട്ടിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു. പവനെ വഴിയിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ സാധിക്കൂ എന്ന് മനസ്സിലാക്കിയ ആഞ്ചലും അങ്കിതും ദിവസങ്ങൾക്ക് മുൻപ് തന്നെ കൊലപാതകത്തിനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി ആഞ്ചൽ സ്വന്തം സഹോദരി ശിഖയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശിഖയുടെ കാമുകൻ അജയനെ കൂടി ക്വട്ടേഷൻ സംഘത്തെപ്പോലെ പദ്ധതിയുടെ ഭാഗമാക്കുകയുമായിരുന്നു.

കൃത്യം നടന്ന ദിവസം രാത്രിയിൽ പ്രതികൾ പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും പവൻ ശക്തമായി എതിർത്തു. ഇതോടെ നാലംഗ സംഘം പവനെ ബലമായി പിടിച്ചുകെട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ പവന്റെ ശരീരത്തിലേക്ക് നേരിട്ട് ഇലക്ട്രിക് ലൈനിൽ നിന്ന് മൂന്ന് മണിക്കൂറോളമാണ് തുടർച്ചയായി ഷോക്കടിപ്പിച്ചത്. പവൻ ബോധരഹിതനായി വീണതോടെ മരണം ഉറപ്പാക്കാനായി പ്രതികൾ വീണ്ടും ബലമായി വിഷം ഉള്ളിൽ ചെന്നുവെന്ന് ഉറപ്പുവരുത്തി. പവൻ മരിച്ചുവെന്ന് ബോധ്യപ്പെട്ടതിന് ശേഷം, സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി മൃതദേഹം വീടിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.

പവൻ വിഷം കഴിച്ച് ഗോവണിയിൽ നിന്ന് തെന്നിവീണതാണെന്നാണ് ഭാര്യ ആഞ്ചൽ അയൽവാസികളോടും പോലീസിനോടും ആദ്യം പറഞ്ഞത്. എന്നാൽ മരണവിവരമറിഞ്ഞ് എത്തിയ പവന്റെ ബന്ധുക്കൾ മൃതദേഹത്തിലെ പരിക്കുകൾ കണ്ട് സംശയം പ്രകടിപ്പിച്ചു. ആഞ്ചലിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് മൂന്ന് മാസം മുൻപ് പവൻ സഹോദരിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായും ബന്ധുക്കൾ പോലീസിന് മൊഴി നൽകി. ഇതോടെ പോലീസ് ആഞ്ചലിനെയും സംഘത്തെയും വിശദമായി ചോദ്യം ചെയ്യുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ മർദനത്തിന്റെയും ഷോക്കേറ്റതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *