കോഴിക്കോട് ജില്ലയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപാ സാന്നിധ്യം. രണ്ടിനം വവ്വാലുകളില്‍ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്‍.ഐ.വി പൂനെയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.നിപാ വൈറസിന്റെ ഉറവിടം വവ്വാലെന്ന് അനുമാനിക്കുന്നതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരിക്കുന്നത്. ശേഖരിച്ച സാമ്പിളുകളുടെ വിശദമായ പരിശോധന നടക്കുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
സെപ്റ്റംബർ 5ന് ആണ് നിപ സ്ഥിരീകരിച്ച 12 വയസുകാരന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡ് ( വാർഡ് 9 ) അടച്ചിരുന്നു. കേന്ദ്ര സംഘവും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തിൽ ശേഖരിച്ച മൃഗ സാംപിളുകളിലെ ഭോപ്പാലിലെ പരിശോധന ഫംല നെഗറ്റീവ് ആയിരുന്നു. തുടർന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകൾക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാംപിളാണ് ശേഖരിച്ച് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയത്.
