പേരാമ്പ്രയില്‍ നടന്നത് എം പിയുടെ കയ്യേറ്റമാണെന്ന് സിപിഐഎം കോഴിക്കാട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. ഷാഫി പറമ്പിൽ വന്നതിന് ശേഷമാണ് പൊലീസിന് നേരെ ആക്രമണം നടത്തുന്നത്. പൊലീസിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമാണത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് എം മെഹബൂബ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് തന്നെ സമനിലതെറ്റിയാണ് പ്രവർത്തിക്കുന്നത്. രാഹുൽ മാങ്കുട്ടം വിഷയം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പേരാമ്പ്രയിൽ സമാധാന അന്തരീക്ഷം വേണം. സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന ജില്ലയാണ് കോഴിക്കോട്. അവിടെ നടന്ന ആക്രമണം അപലപനീയമാണെന്ന് എം മെഹബൂബ് പറഞ്ഞു.
കോളേജിനുള്ളിൽ നടന്നത് ഉന്തും തളളുമാണ്. ചെറിയ കാര്യത്തിനാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താൽ തന്നെ അക്രമഭരിതമാക്കാനാണ് യുഡിഎഫിൻ്റെ ശ്രമം നടന്നത്. പഞ്ചായത്ത് പ്രസിഡൻ്റിനെ കയ്യേറ്റം ചെയ്തു. പേരാമ്പ്ര ഡിവൈഎസ്പി പ്രകടനത്തിനായി റൂട്ട് നിശ്ചയിച്ചു തന്നിരുന്നു. സിപിഐഎം പ്രകടനം 5.30ഓടെ സമാപിക്കുകയും പ്രവർത്തകർ പിരിഞ്ഞുപോകുകയും ചെയ്തു. പിന്നീട് ഒന്നര മണിക്കൂറിന് ശേഷമാണ് യുഡിഎഫ് പ്രകടനം ആരംഭിച്ചത്. എംപി പൊലീസിന് നേരെ തട്ടിക്കയറുകയും പ്രകോപനം സൃഷ്‌ടിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് ഓഫീസിൽ കയറി പ്രസിഡൻ്റിനെ ആക്രമിച്ചാൽ വലിയ പ്രതിഷേധം ഉയർന്നുവരും. എന്നാൽ സമാധാന അന്തരീക്ഷം നിലനിർത്താൻ പ്രതിഷേധപ്രകടനം നടത്തി പിരിയുകയാണ് എല്‍ഡിഎഫ് ചെയ്തത്. ഇവിടെ എംപിയാണ് സംഘർഷം ഉണ്ടാക്കാൻ നേതൃത്വം നൽകിയത്.
രാഷ്ട്രീയ നാടകം കണ്ട് കോഴിക്കോടിന് ശീലമില്ല. ആസൂത്രിതമായി രാഷ്ട്രീയ നാടകം കളിക്കാൻ എം പി നേതൃത്വം നൽകുകയാണ് ചെയ്തത്. ചില കഥകളിൽ നിന്ന് ഒളിച്ചോടാനാണ് ഈ നാടകം കളിക്കുന്നതെന്ന് എം മെഹബൂബ് പറഞ്ഞു.
