കോഴിക്കോട്: ബാലുശ്ശേരിയിൽ 17 വയസുകാരി പ്രസവിച്ച സംഭവത്തിൽ നിർണായക മൊഴി നൽകി പെൺകുട്ടി. പീഡനത്തിന് ഇരയാക്കിയ ആൾ മരിച്ചെന്നാണ് പെൺകുട്ടി നൽകിയ മൊഴി. മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ മൊഴിയുടെ സത്യാവസ്ഥ പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. യഥാർത്ഥ പ്രതിയെ കണ്ടെത്താനുള്ള വിശദമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
പെൺകുട്ടിയുടെ മൊഴി ശരിയാണോ എന്നും, അങ്ങനെയെങ്കിൽ പ്രതിയുടെ മരണം സംഭവിച്ച സാഹചര്യം എന്താണ് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പീഡനം നടന്ന സാഹചര്യവും സമയവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചു.
അതേസമയം, പെൺകുട്ടിയും നവജാതശിശുവും ഉൾപ്പെടെയുള്ള കുടുംബം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് ഒഴിഞ്ഞ് ഒരു ഗുഡ്സ് ഓട്ടോയിലാണ് ദിവസങ്ങളോളം കഴിഞ്ഞിരുന്നത്. ഇത് മനസ്സിലാക്കിയ പോലീസ്, ഇരയായ പെൺകുട്ടിയെയും കുഞ്ഞിനെയും സുരക്ഷിതമായി പാർപ്പിക്കുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ കത്ത് നൽകിയിട്ടുണ്ട്. ഇതിനുള്ള നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്.
