ചെന്നൈ∙ സംസ്ഥാനത്ത് ഹിന്ദി ഭാഷാ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോർഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് സൂചനയെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

തമിഴരുടെ മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുതെന്നും അവരുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്ലുമായി ‍സർക്കാർ രംഗത്തുവരുന്നതെന്നാണ് സൂചന.

ത്രിഭാഷാ ഫോർമുലയുടെ പേരിൽ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിർക്കുന്നുവെന്നും സ്റ്റാലിൻ നേരത്തേ വ്യക്തമാക്കിയതാണ്. ഇതിന്റെ ഭാഗമായാണ് ഒരു പടി കൂടി മുന്നോട്ട് കടന്ന് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി ഡിഎംകെ സർക്കാർ രംഗത്തുവരുന്നത്.

സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലിഷ്) സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ മേഖലയിൽ സംസ്ഥാനത്തിന് കൂടുതൽ സഹായകരമായെന്നാണ്ഡി എംകെയുടെ വാദം.

ബിജെപി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ത്രിഭാഷാ ഫോർമുലയിലൂടെ ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ‍ഡിഎംകെയുടെ കാലങ്ങളായുള്ള ആരോപണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ സമയത്തും ഡി‌എം‌കെ വിഷയം പ്രചരണായുധമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *