ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ 20കാരിയായ ബിഫാം വിദ്യാർത്ഥിനിയെ യുവാവ് നടുറോഡിൽ ക്രൂരമായി കുത്തിക്കൊന്നു. ബെംഗളൂരുവിൽ മന്ത്രി മാളിന് സമീപമുള്ള റെയിൽവേ ട്രാക്കിന് അടുത്തുള്ള റോഡിലാണ് കൊലപാതകം നടന്നത്. യാമിനി പ്രിയ എന്ന വിദ്യാർത്ഥിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ പരീക്ഷ എഴുതാൻ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് പ്രിയ ആക്രമിക്കപ്പെട്ടത്. യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതിയായ വിഗ്നേഷ്, ആളുകൾ നോക്കിനിൽക്കെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രിയയുടെ കഴുത്തിൽ പലതവണ കുത്തിയിറക്കുകയായിരുന്നു. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിക്കുന്നു.
കൊലപാതകത്തിന് ശേഷം വിഗ്നേഷ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ശ്രീറാംപുര പോലീസ് ഉടൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതിയെ പിടികൂടാനായി പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
