ഡി.എന്‍.എ. പരിശോധനയ്ക്ക് താല്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റേയും സ്വകാര്യതയുടേയും ലംഘനമാണെന്ന് സുപ്രീം കോടതി
ജസ്റ്റിസ് ആര്. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ അവകാശം തേടി അശോക് കുമാര്‍ എന്നയാള്‍ നല്കിയ ഹരജിയിലാണ് കോടതി നിരീക്ഷണം. രക്ത ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡി.എൻ.എ. പരിശോധനയ്ക്ക് ഉത്തരവിടുന്നതിൽനിന്ന് കോടതികൾ സ്വാഭാവികമായി വിട്ടുനിൽക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു .
കക്ഷികളുടെ താല്പര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക- സാംസ്കാരിക പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസില്‍ തീരുമാനമെടുക്കാനെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇത്തരം പരിശോധനകള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്.
അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അയാള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി പറഞ്ഞു.ദമ്പതിമാരുടെ പെൺമക്കളാണ് കേസിലെ എതിർകക്ഷികൾ. ബന്ധം തെളിയിക്കാൻ അശോക് കുമാറിനെ ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെൺമക്കൾ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ തന്റെ അവകാശവാദം തെളിയിക്കാൻ ആവശ്യത്തിന് രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാർ എതിർത്തു. അതെ സമയം ഡി.എൻ.എ. പരിശോധനയ്ക്ക് നിർബന്ധിക്കാനാവില്ലെന്ന് വിചാരണക്കോടതി വിധിച്ചു. വിചാരണക്കോടതി വിധി തള്ളി ഹൈക്കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ഉത്തരവിട്ടു. ഇതിനെതിരേയാണ് വാദം സുപ്രീംകോടതി വരെയെത്തിയത് .
