തിരുവനന്തപുരം∙ ശ്രീനാരായണ ഗുരുദേവ മഹാസമാധിയുടെ മൂന്നു വര്‍ഷം നീളുന്ന ശതാബ്ദി ആചരണം വര്‍ക്കല ശിവഗിരിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. മഹാസമാധിയില്‍ രാഷ്ട്രപതി പ്രണാമം അര്‍പ്പിച്ചു. ഗവര്‍ണറും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുവിന്റേതെന്ന് തീര്‍ഥാടക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ രാഷ്ട്രപതി പറഞ്ഞു.

അദ്ദേഹത്തിന്റെ ആശയങ്ങള്‍ മതത്തിനും ജാതിക്കുമപ്പുറത്തേക്കു വ്യാപിച്ചു. വിദ്യയും സഹാനുഭൂതിയും കൊണ്ടു മാത്രമേ പ്രബുദ്ധരാകാന്‍ കഴിയൂ എന്ന സന്ദേശമാണ് ഗുരു നല്‍കിയത്. സ്വയം ശുദ്ധീകരണം, ലാളിത്യം, സാര്‍വലൗകിക സ്‌നേഹം എന്നിവയാണ് അദ്ദേഹം മുന്നോട്ടുവച്ച സന്ദേശങ്ങള്‍. സമകാലിക സാഹചര്യത്തില്‍ ഗുരുവിന്റെ സാഹോദര്യം സമത്വം തുടങ്ങിയ ആശയങ്ങള്‍ ഏറെ പ്രസക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഇക്കാലഘട്ടത്തില്‍ മാനവികത നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഗുരുവിന്റെ വാക്കുകളെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ടുപോകാമെന്നും രാഷ്ട്രപതി പറഞ്ഞു.

തിരുവനന്തപുരത്തുനിന്ന് രാവിലെ ഹെലികോപ്റ്ററില്‍ പുറപ്പെട്ട രാഷ്ട്രപതി പാപനാശം ഹെലിപ്പാഡില്‍ ഇറങ്ങിയാണ് ശിവഗിരിയിലേക്കു പോയത്. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, അടൂര്‍ പ്രകാശ് എംപി, വി.ജോയി എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *