മോന്‍സണ്‍ മാവുങ്കലിന് പൊലീസ് സംരക്ഷണം നല്‍കിയതിനെതിരെ ഹൈക്കോടതി രംഗത്ത്. മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലെന്ന് ചോദിച്ച കോടതി ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയായിരുന്നു എന്നും വിമര്‍ശിച്ചു.

ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ പറഞ്ഞിരുന്നതെന്നും ഇതെല്ലാം പരിശോധിക്കാന്‍ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ലെന്നും ഹൈക്കോടതി ചോദിച്ചു.സംരക്ഷണം ആവശ്യപ്പെട്ട് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. പൊലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടില്ല ?. ആനക്കൊമ്പ് കണ്ടപ്പോള്‍ പൊലീസുകാര്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല ?. ഇതേക്കുറിച്ച് പൊലീസിന് ഒരു സംശയവും തോന്നിയില്ലേ എന്നും കോടതി ചോദിച്ചു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത കേട്ട് ജനം പൊട്ടിച്ചിരിക്കുകയാണ്. ഈ വീടിന് മുന്നില്‍ പൊലീസിനെ കാണുമ്പോള്‍ സാധാരണ ജനങ്ങള്‍ എന്താണ് കരുതേണ്ടത്. പൊതുസമൂഹം എന്താണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത് എന്നും കോടതി ചോദിച്ചു.

പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത് വഴി മോന്‍സന്റെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ നടന്നത് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ചേര്‍ത്തല സിഐ ആയിരുന്ന പി ശ്രീകുമാര്‍ മാത്രമല്ല, എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇതില്‍ ആരോപണവിധേയരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. അതിനാല്‍ തന്നെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.ഈ മാസം 26 നകം പൊലീസ് മേധാവി വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *