തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിന് ശേഷം കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നും എവിടെയെങ്കിലും പാളിച്ചകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും യോഗ്യരായ ആരും പട്ടികയിൽനിന്ന് പുറത്തുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ എന്യൂമറേഷൻ ഫോം വിതരണം പുരോഗമിക്കുകയാണ്. ഏകദേശം 85 ശതമാനം ഫോമുകൾ വിതരണം ചെയ്യാനായി. യോഗം ചേർന്നപ്പോൾ വിവിധ ആശങ്കകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നയിച്ചു. അതിൽ പ്രധാനപെട്ടതാണ് തദ്ദേശ ഇലക്ഷന്റെ ഭാഗമായി ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ തന്നെ എസ്‌ഐആർ നടപടികൾ ചെയ്യണമെന്നത് ജോലി ഭാരം വർധിപ്പിക്കുന്നു എന്നതാണ്. എന്നാൽ നിലവിൽ ഇതുവരെ അങ്ങനെ ഒരു പ്രശ്നം വന്നതായിട്ട് ശ്രദ്ധയിൽ വന്നിട്ടില്ല.
എസ്‌ഐആറിലൂടെ ലക്ഷ്യമിടുന്നത് എല്ലാ എലിജിബിൾ വോട്ടർമാരെയും ലിസ്റ്റിൽ കൊണ്ടുവരണം എന്നതാണ്. യോഗ്യരായ ആരെങ്കിലും ലിസ്റ്റിൽ വിട്ടുപോകുന്നുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികളോട് അങ്ങനെയുള്ളവരുടെ ഒരു ലിസ്റ്റ് തരാൻ പറഞ്ഞിട്ടുണ്ട്. അർഹതയുള്ള ഒരാളുപോലും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പുറത്താക്കില്ല എന്ന് ഉറപ്പ് നൽകുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
