കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി എം വിനുവിന് വോട്ടില്ലെന്ന് സ്ഥിരീകരണം. 2020 ലെ തെരഞ്ഞെടുപ്പിലും സ്വന്തം വാർഡിൽ വിനു വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കണ്ടെത്തൽ. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കോഴിക്കോട് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിന്മേൽ കലക്ടർ തീരുമാനം എടുക്കും.
വി എം വിനു വോട്ടർ എന്ന നിലയിൽ ഉത്തരവാദിത്തം കാട്ടിയില്ലെന്ന് തദ്ദേശ വകുപ്പ് പറയുന്നു. ഈ മാസം 12 വരെ സമയം അനുവദിച്ചിട്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയില്ല. സമയം കഴിഞ്ഞതിനാൽ ഇനി പേര് ചേർക്കുന്നത് അസാധ്യം ആണ്.
വിനു കല്ലായി ഡിവിഷനിൽനിന്നും വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ ഇതിന് തിരിച്ചടിയാകുന്നതായിരുന്നു വിനുവിന് വോട്ടില്ലെന്ന വിവരം.
എന്നാൽ താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും വോട്ട് നീക്കംചെയ്തതാണ് എന്നുമാണ് വിനുവിന്റെ വാദം. 2020ലെ പട്ടികയില്‍ വിനുവിന്റെ പേരില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
