കാസർകോട്: ജിപിഎസ് സംവിധാനം കേന്ദ്രീകരിച്ച് നടത്തിയ സമയോചിതമായ അന്വേഷണത്തിൽ കാസർകോട് നിന്ന് മോഷണം പോയ ടൊയോട്ട ഗ്ലൻസ കാർ തമിഴ്നാട് മേട്ടുപ്പാളയത്ത് നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ഇസത്ത് നഗർ സ്വദേശി മുഹമ്മദ് മുസ്തഫ ഉപയോഗിച്ചിരുന്ന കാറും കാറിൽ ഉണ്ടായിരുന്ന 32,000 രൂപയുമാണ് മോഷണം പോയത്.

വിദ്യാനഗർ പോലീസ് കാറിൻ്റെ ജിപിഎസ് സിഗ്നലുകൾ പിന്തുടർന്നപ്പോൾ പാലക്കാട് അഗളി പോലീസ് സ്റ്റേഷൻ പരിധിയിലൂടെ വാഹനം ഓടിച്ച് പോകുന്നതായി കണ്ടെത്തി. ഈ വിവരം ഉടൻതന്നെ കാസർകോട് പോലീസ് പാലക്കാട് പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ, അഗളി പോലീസ് തമിഴ്നാട് മേട്ടുപ്പാളയത്ത് വെച്ച് കാർ പിടികൂടി.

ചെമ്മനാട് അരമങ്ങാനം സ്വദേശി റംസാൻ സുൽത്താൻ ബഷീർ (25), തളങ്കര തെരുവത്ത് സ്വദേശി ഹാംനാസ് (24) എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കാർ വിൽക്കാൻ സഹായിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി അസറുദ്ധീനെ (36) വാഹനമുൾപ്പെടെയാണ് പിടികൂടിയത്. പോലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് കാറിൻ്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് മാറ്റി തമിഴ്നാട് രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.

ഒന്നാം പ്രതി റംസാൻ സുൽത്താൻ ബഷീർ വാഹന ഉടമയുടെ ഡ്രൈവറായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് ഇയാൾ ആർ.സി. ഓണറുടെ വീട്ടിൽ നിന്നും കാറിൻ്റെ യഥാർത്ഥ താക്കോലെടുത്ത്, പകരം സാമ്യമുള്ള ഒരു ഡമ്മി താക്കോൽ വെച്ച് രണ്ടാം പ്രതിയായ ഹാംനാസിന്റെ സഹായത്തോടെ കാർ മോഷ്ടിച്ചത്.

മോഷ്ടാക്കൾ കാർ വിറ്റതിലൂടെ ലഭിച്ച 1,40,000 രൂപ രണ്ടാം പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നും, വാഹനത്തിൻ്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതി റംസാൻ സുൽത്താൻ ബഷീറിനെതിരെ വിദ്യാനഗർ, പരിയാരം, മേൽപ്പറമ്പ്, കുമ്പള പോലീസ് സ്റ്റേഷനുകളിലും, രണ്ടാം പ്രതി ഹാംനാസിനെതിരെ ഹോസ്ദുർഗ്, മേൽപ്പറമ്പ് സ്റ്റേഷനുകളിലുമായി മുൻപ് കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *