ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിസിനസ് പൊളിഞ്ഞതാണെന്ന മുസ്‌ലിം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരികരിക്കരുതെന്നും മുഖ്യമന്ത്രി എന്‍. ഷംസുദ്ദീനോട് പറഞ്ഞു.

ചൂടാവുന്നതെന്തിനെന്ന് ചോദിച്ച പ്രതിപക്ഷത്തോട് ഇതിന് ചൂടായില്ലെങ്കില്‍ വേറെ എന്തിന് ചൂടാവും എന്ന്
മുഖ്യമന്ത്രി മറുപടി നല്‍കി. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ലീഗ് അംഗം ഷംസുദ്ദീന്‍ ന്യായീകരിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.”കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത് അത് ബിസിനസ് തകർന്നതാണ് പോലും.
ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത്”. അതിൽ നാണം വേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

മുസ് ലിം ലീഗ് എം.എല്‍.എയായിരുന്ന എം. കമറുദ്ദീന്‍ പ്രതിയായ കേസാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്. കേസില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായി 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ 164 കേസുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *