കാസർകോട് : ജില്ലാ പഞ്ചായത്ത് ബേക്കൽ ഡിവിഷനിലെയും പുത്തിഗെ ഡിവിഷനിലെയും റീ കൗണ്ടിങ് പൂർത്തിയായപ്പോൾ ഫലത്തിൽ മാറ്റമില്ല. ബേക്കലിലെ എൽഡിഎഫ് സ്ഥാനാർഥി ടി.വി.രാധിക 267 വോട്ടിന് ജയിച്ചു. യുഡിഎഫിലെ ഷാഹിദ റാഷീദിനെയാണ് പരാജയപ്പെടുത്തിയത്. പുതുതായി രൂപംകൊണ്ട ബേക്കൽ ഡിവിഷനിൽ ശനിയാഴ്ച നടന്ന വോട്ടെണ്ണലിൽ രാധികയാണ് വിജയിച്ചത്.

എന്നാൽ എണ്ണിയതിൽ പിശകുണ്ടെന്ന് കാണിച്ച ഷാഹിദ നൽകിയ പരാതി അംഗീകരിച്ചുകൊണ്ടാണ് വരണാധികാരിയായ ജില്ലാ കലക്ടർ കെ.ഇമ്പശേഖർ റീ കൗണ്ടിങ്ങിന് ഉത്തരവിട്ടത്. റീ കൗണ്ടിങ്ങിലും രാധിക വിജയിച്ചതോടെ കാസർകോട് ജില്ലാ പഞ്ചായത്ത് ഇടതു മുന്നണി ഭരിക്കും.

പുത്തിഗെ ഡിവിഷനിൽ യുഡിഎഫിലെ ജെ.എസ്.സോമശേഖരയാണ് വിജയിച്ചത്. സോമശേഖരയുടെ വിജയത്തെ ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർഥി മണികണ്ഠ റൈ നൽകിയ പരാതിയെത്തുടർന്നാണ് പുത്തിഗെയിൽ വീണ്ടും വോട്ടെണ്ണിയത്. എൻമകജെ പഞ്ചായത്തിലെ ഏഴു വാർഡുകളിലെ വോട്ട് വീണ്ടും എണ്ണണമെന്നായിരുന്നു ആവശ്യം. 418 വോട്ടിനാണ് സോമശേഖര വിജയിച്ചത്. കഴിഞ്ഞ തവണ പുത്തിഗെയിൽ മൂന്നാം സ്ഥാനത്തായിരുന്ന യുഡിഎഫ് ഇത്തവണ ബിജെപിയിൽ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്. ഇതോടെ ജില്ലാ പഞ്ചായത്തിൽ രണ്ട് സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഒന്ന് നഷ്ടമായി.

ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 18 ഡിവിഷനുകളിൽ ഒൻപതു ഡിവിഷനുകളിലും എൽഡിഎഫ് ജയിച്ചു. യുഡിഎഫിന് എട്ടും ബിജെപിക്ക് ഒരു ഡിവിഷനുമാണ് ലഭിച്ചത്. കുറ്റിക്കോൽ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സാബു എബ്രഹാം ആയിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *