ഇന്ന് വിജയദശമി. കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ രാവിലെ മുതൽ തുടങ്ങി. കൊറോണ മാനദണ്ഡമനുസരിച്ച് ഇത്തവണ മാതാപിതാക്കളാണ് കുരുന്നുകളെ എഴുതിക്കുന്നത്.
നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ ഇന്ന് അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.
കൊല്ലൂർ മുകാംബികയിൽ വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും. വിജയ ദശമി ദിവസമാണ് കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്.
ഭാരതീയരുടെ പരിപാവനമായ ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാന ദിവസമായ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആ ദിവസം വിദ്യരംഭം നടത്താറുണ്ട്. തിരൂരിലെ തുഞ്ചന്‍ പറമ്പിലും ആയിരക്കണക്കിനു കുട്ടികളെ അന്ന് എഴുത്തിനിരുത്തുന്നു.
കുട്ടിക്ക് അനുയോജ്യമായ മുഹൂർത്തം കുറിച്ച് വാങ്ങി നാവിൽ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്നത്. എന്നാൽ ഇപ്പോൾ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളിൽ മാത്രമായി ചുരുങ്ങി. വിജയദശമി നാളിൽ നവമി ബാക്കിയുണ്ടെങ്കിൽ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം.
