ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തന്ത്രിക്ക് ജയിലിൽ വച്ച് ആരോഗ്യ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തന്ത്രിയെ ഉടൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെയാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്.
കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ വാദം. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു. കേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം.
ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. സ്വർണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് ഇത്. പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
