രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യൽ തുടരുന്നു. എസ് പി മുരളീധരന്റെ നേരിട്ടുള്ള നേതൃത്വത്തിൽ, അതിജീവിത നൽകിയ പരാതിയിലെ വിവരങ്ങളും മൊഴിയും ആധാരമാക്കി തയ്യാറാക്കിയ പ്രത്യേക ചോദ്യാവലി പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ നിർണ്ണായക തെളിവുകൾ അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന രാഹുലിന്റെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ പാസ്വേഡുകൾ നൽകാൻ രാഹുൽ ഇതുവരെ തയ്യാറായിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് മറ്റന്നാൾ രാവിലെ രാഹുലിനെ തിരുവല്ല കോടതിയിൽ ഹാജരാക്കും.
രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനുള്ള ആലോചന എസ്ഐടിക്ക് ഉണ്ട്. എല്ലാ കാര്യങ്ങളും ഫെനിക്ക് അറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം അന്വേഷണസംഘം തിരുവല്ലയിലെ ഹോട്ടലിലെത്തി പ്രാഥമിക തെളിവ് ശേഖരണം നടത്തിയിരുന്നു.
