കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അപകീർത്തിപ്പെടുത്തലാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
ബസിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് അരീക്കാട് സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ദീപക്കിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക് തന്നെ ശാരീരികമായി സ്പർശിച്ചു എന്നാരോപിച്ച് യുവതി പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നതിനിടെയാണ് വിവാദമായ സംഭവം നടന്നത്. വസ്ത്ര വ്യാപാരിയായ ദീപക് മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കുന്നത്. വീഡിയോ വൈറലായതോടെ നേരിട്ട സാമൂഹികമായ ഒറ്റപ്പെടലാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇന്നലെ പുലർച്ചെയാണ് ദീപക്കിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യുവതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
