വിജയ് ചിത്രം ‘ജനനായകൻ’ നേരിടുന്ന സെൻസർ ബോർഡ് പ്രതിസന്ധിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് നിർണായകം വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.ബി.എഫ്.സി സമർപ്പിച്ച അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ നിന്ന് നിർമ്മാതാക്കൾക്ക് പ്രതികൂല പരാമർശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള ഇന്നത്തെ വാദം സിനിമയുടെ റിലീസ് സംബന്ധിച്ച് നിർണ്ണായകമാകും.
നേരത്തെ നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി തന്നെ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് ഹർജി മടക്കുകയായിരുന്നു. അഞ്ഞൂറ് കോടിയോളം രൂപ മുതൽമുടക്കിയ ചിത്രം റിലീസ് വൈകുന്നത് മൂലം വൻ സാമ്പത്തിക നഷ്ടമാണ് നേരിടുന്നതെന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടർന്ന് ജനുവരി ഒമ്പതിന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവെച്ചിരുന്നു; കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
