തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ റോബോട്ടിക്സ് പഠനം കൂടുതല്‍ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യുന്നു.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. ആറ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് കിറ്റുകള്‍ കൈമാറിക്കൊണ്ടാണ് ഈ പുതിയ ചുവടുവെപ്പിന് തുടക്കം കുറിച്ചത്.

വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിദ്യാർത്ഥികളിലേക്ക് എത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ അധ്യയനവർഷം മുതല്‍ പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയില്‍ റോബോട്ടിക്സ് ഉള്‍പ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഐ.ഒ.ടി (Internet of Things) അധിഷ്ഠിത ഉപകരണങ്ങള്‍ നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളുള്ള ഡെവലപ്മെന്റ് ബോർഡുകളും വിവിധയിനം സെൻസറുകളും അടങ്ങിയ ഈ കിറ്റ് ഉപയോഗിച്ച്‌ സ്മാർട്ട് വെതർ സ്റ്റേഷനുകള്‍, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങി സങ്കീർണ്ണമായ പ്രോജക്റ്റുകള്‍ കുട്ടികള്‍ക്ക് സ്വന്തമായി നിർമ്മിക്കാനാകും. ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പുകളില്‍ വെച്ച്‌ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകള്‍ക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്യുന്നതാണ്. സാങ്കേതികവിദ്യയുടെ ലോകത്ത് നമ്മുടെ കുട്ടികളെ മുൻനിരയിലെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *