പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ചൊവ്വാഴ്ചയാണ് അമരീന്ദര്‍ സിംഗ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കര്‍ഷക സമരം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നത് പരിഗണനയിലാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.ഇരുപത് എം.എല്‍.എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു അമരീന്ദര്‍ സിംഗിനോട് കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
രാജിവച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങിപ്പിരിഞ്ഞ ക്യാപ്റ്റന്‍ കഴിഞ്ഞ മാസം ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ബി.ജെ.പിയുമായി സഹകരിക്കാനുള്ള സാധ്യത അന്ന് അദ്ദേഹം തള്ളിക്കളയുകയായിരുന്നു. കര്‍ഷക സമരം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചിരുന്നത്.

അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രണ്‍വീന്‍ തുക്രാല്‍ ആണ് രാഷ്ട്രീയ നിലപാട് സൂചിപ്പിക്കുന്ന ട്വീറ്റുകള്‍ ഇന്നലെ പുറത്തുവിട്ടത്. കര്‍ഷക താല്‍പര്യം അനുസരിച്ച് സമരം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിയുമായി സീറ്റ് പങ്കിടുന്നത് പരിഗണിക്കും. അകാലി ഗ്രൂപ്പുകളുടെ പിടിയില്‍ നിന്നു രക്ഷപ്പെടുന്ന സമാനമനസ്‌കരായ പാര്‍ട്ടികളുമായി സഹകരിക്കുമെന്നും രണ്‍വീന്‍ തുക്രാല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *