ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ച ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നാളെ നടക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി. തുര്‍ക്കിയില്‍ നിന്നും ചര്‍ച്ച മസ്‌ക്കറ്റിലേക്ക് മാറ്റാനുള്ള ഇറാന്റെ നിര്‍ദേശം അമേരിക്ക അംഗീകരിച്ചു.

അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമാക്കി വന്ന ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ സൈന്യം ഇന്നലെ വെടിവച്ചിടുകയും അമേരിക്കന്‍ പതാകയുള്ള കെമിക്കല്‍ ടാങ്കര്‍ പിടിച്ചെടുക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കുകയും ചെയ്തശേഷം ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. ആണവ ചര്‍ച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും പ്രദേശത്തെ പ്രോക്സി സംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും ചര്‍ച്ചയായേക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

നിര്‍ണായക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒമാനിലെ സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നതായി അബ്ബാസ് അരഘ്ചി പ്രതികരിച്ചു. ഇറാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കിയുമായല്ല നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിച്ചാല്‍ അമേരിക്ക തിരിച്ചടി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്ക-ഇറാന്‍ സംഘര്‍ഷം വഷളായത്.

Leave a Reply

Your email address will not be published. Required fields are marked *