ആൻ്റോ ആൻ്റണി എംപിക്കെതിരെ ഇഡി അന്വേഷണം. നെടുംപറമ്പിൽ ഫിനാൻസ് ഉടമയുടെ സാമ്പത്തിക ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇഡിയുടെ നീക്കം. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ സമയത്ത് ആൻ്റോ ആൻ്റണിക്ക് രണ്ട് കോടി രൂപ നൽകിയെന്നായിരുന്നു ഉടമ എൻ. എം. രാജുവിൻ്റെ വെളിപ്പെടുത്തൽ.
രണ്ട് മാസത്തിനകം തിരികെ നൽകുമെന്നാണ് പറഞ്ഞിട്ട് ഏഴ് വർഷമായിട്ടും തിരികെ ലഭിച്ചില്ലെന്നും, 20 ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത് എന്നുമായിരുന്നു രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെ രാജുവിൻ്റെ സ്ഥാപനത്തിലും വീട്ടിലും ഇഡി റെയ്ഡ് നടത്തുകയും, ഉടമകളുടെ പേരിലുള്ള 44.5 കോടിയുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഈടൊന്നും നൽകാതെയാണ് ആൻ്റോ ആൻ്റണിക്ക് 20 കോടി നൽകിയത്. മകൾ ഉൾപ്പടെ ആൻ്റോ ആൻ്റണിയെ ചെന്ന് കാണുകയും, പണം നൽകുന്ന കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മനസാക്ഷിയില്ലാത്ത പ്രവൃത്തിയാണ് ആൻ്റോ കാണിച്ചതെന്നും പ്രതിസന്ധി ഘട്ടത്തിൽ പോലും സഹായിച്ചില്ലെന്നും രാജു പറഞ്ഞിരുന്നു.
എന്നാൽ എത്ര തുകയാണ് കൈപ്പറ്റിയതെന്ന് വെളിപ്പെടുത്താൻ ആൻ്റോ ആൻ്റണി തയ്യാറായില്ല. തനിക്ക് നൽകിയ പണം എത്രയാണോ അത് തിരികെ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കഴിയുന്നത് തുക മാത്രമാണ് ചെലവഴിച്ചത്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും എംപി അറിയിച്ചിരുന്നു.
